തിരുവനന്തപുരം: മതതീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ പത്ത് ജില്ലകളിൽ ഭീകരാക്രമണങ്ങൾക്കുള്ള നിർദ്ദേശം കാത്ത് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയിദ ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്ര ഏജൻസികൾക്ക് ഈ വിവരം ലഭിച്ചത് എന്നാണ് റിപ്പോർട്ട്.
ഭീകരരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എൻ ഐ എ അടക്കമുള്ള ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. കേരളത്തിന് പുറമെ ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന 30 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തില്‍ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ല്‍ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. നിരോധിത ഭീകര സംഘടനകളുടെ പ്രവർത്തകർ കേരളത്തിൽ മുഖ്യധാരാ സംഘടനകളിൽ സജീവമാണെന്നും കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.
കേരളത്തിൽ നടന്ന മുഴുവൻ ഭീകരവാദ സംബന്ധമായ കേസുകളും കേന്ദ്ര ഏജൻസികൾ വിശകലനം ചെയ്യുന്നുണ്ട്. സിമി ക്യാമ്പ്, കളമശ്ശേരി ബസ് കത്തിക്കൽ കേസ്, തടിയന്റവിട നസീർ പ്രതിയായ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മതം മാറ്റത്തിന് വിധേയരായി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന കേസുകൾ എന്നിവ ഇവയിൽ പെടും. കൂടാതെ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് എന്നീ തീവ്ര ഇസ്ലാമിക സ്വഭാവമുള്ള സംഘടനകൾ, മാവോവാദികൾക്ക് പരോക്ഷ സഹായം ചെയ്യുന്ന ഇസ്ലാമിക സംഘടനകൾ, ഡി എച്ച് ആർ എം പോലുള്ള സംഘടനകൾ എന്നിവയും ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
തീവ്ര ഇടത് ചിന്താഗതിയുള്ളവരും ഇസ്ലാമിക ഭീകരവാദികളും തമ്മിലുള്ള ബന്ധവും ഇന്റലിജൻസ് ഏജൻസികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മാവോവാദവുമായി ബന്ധപ്പെട്ട അറസ്റ്റുകൾ നടക്കുമ്പോൾ പ്രതിഷേധം സംഘടിപ്പിക്കുന്ന തട്ടിക്കൂട്ട് സംഘടനകളുടെ വരുമാന സ്രോതസ്സ് ഇസ്ലാമിക ഭീകര സംഘടനകളാണെന്ന ആക്ഷേപം നിലവിലുണ്ട്. ചില ഓൺലൈൻ പോർട്ടലുകളും നിരീക്ഷണത്തിലാണ് എന്നാണ് വിവരം.
Discussion about this post