ന്യൂഡൽഹി : 8 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. കോൺഗ്രസ്, സിപിഎം,ടിഎംസി,എൻസിപി, എസ്പി, ശിവസേന, ആർജെഡി, ഡിഎംകെ,ടിആർഎസ്, എഎപി എന്നീ പാർട്ടികളിലെ നേതാക്കളാണ് രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, രാജ്യസഭയിൽ അച്ചടക്കമില്ലാതെ പെരുമാറിയതിനു മാപ്പപേക്ഷിക്കാതെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.
സസ്പെൻഷൻ പിൻവലിക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നവർ സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു താഴെ ഉൽപ്പന്നങ്ങൾ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ ബില്ല് കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പുറത്താക്കപ്പെട്ട അംഗങ്ങൾ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുകയാണെന്നും എംപിമാർ മാപ്പു പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്നും രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി.
Discussion about this post