സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം നിരോധിക്കൽ നിയമപ്രകാരം ആണ് കേസെടുത്തത്. കഴിഞ്ഞ ഒമ്പതിന് ബിനീഷിനെ 11 മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. ആസ്തികൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ഇഡി രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി. ബിനീഷിന്റെ മുഴുവൻ ആസ്തിയും കണ്ടെത്താൻ നിർദ്ദേശം നൽകി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസ് ആണ് ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തിരിക്കുന്നത്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.
ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്ട്രേഷന് വകുപ്പിന് നല്കിയ കത്ത് ഇപ്പോള്‍ പുറത്തുവന്നു. ഈ കത്തില്‍ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്നുണ്ട്. ബിനീഷ് കോടിയേരിയുടെതായി കണ്ടെത്തുന്ന ആസ്തിവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഈ മാസം ഒമ്പതിന് ഇ.ഡി 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബംഗലൂരുവില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം പുറത്തുവന്നിരുന്നു. അനൂപിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിശദാംശങ്ങള്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ ഇ.ഡിക്ക് കൈമാറിയിരുന്നു. ലഹരി മരുന്ന് കടത്ത് സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.
Discussion about this post