ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെതിരായ പോരാട്ടത്തിൽ യു.എൻ എവിടെയാണ് നിൽക്കുന്നതെന്ന് മോദി ചോദിച്ചു. ഐക്യരാഷ്ട്ര സംഘടന പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാവണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് വേണ്ടിയും ശബ്ദമുയർത്തി. യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി ക്രിയാത്മകമായ എന്ത് ഇടപെടലുകളാണ് ഐക്യരാഷ്ട്ര സംഘടന നടത്തിയത്? ഭീകരാക്രമണത്തിൽ രക്തപ്പുഴകൾ ഒഴുകിയപ്പോൾ യു.എൻ എന്താണ് ചെയ്തത്? എന്നീ ചോദ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ ഉന്നയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന വസ്തുത വളരെ അഭിമാനം നൽകുന്നു. ഈ ചരിത്ര നിമിഷത്തിൽ, ഭാരതത്തിലെ 130 കോടി വരുന്ന ബൃഹത്തായ ജനസംഖ്യയുടെ വിഷമങ്ങൾ പങ്കുവെക്കാനായാണ് താൻ വന്നിരിക്കുന്നതെന്ന് പറഞ്ഞ നരേന്ദ്രമോദി, യു.എൻ സ്ഥിരാംഗത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റി നിർത്താനാകുമെന്നും ചോദിച്ചു.
ശാന്തിയും സമാധാനവും നിലനിർത്താൻ ഉള്ള പോരാട്ടത്തിൽ ലോകത്തിൽ ഏറ്റവുമധികം സൈനികരെ നഷ്ടപ്പെട്ട ഉള്ള രാജ്യം ഇന്ത്യയാണ്. ശക്തരായപ്പോൾ ഇന്ത്യയാർക്കും ഇതുവരെ ഭീഷണി ഉയർത്തിയിട്ടില്ല, മുൻപു ദുർബലരായിരുന്നപ്പോൾ, ഞങ്ങൾ ആർക്കും ഒരു ബാധ്യതയുമായിട്ടില്ല. ലോകത്തിൽ നടക്കുന്ന വളരെ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടും, എത്രകാലം അംഗത്വത്തിനായി ഞങ്ങൾ കാത്തിരിക്കണമെന്നും നരേന്ദ്രമോദി ചോദിച്ചു.കോവിഡ് മഹാമാരിയുടെ കാലത്ത് 150 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ മേഖല മരുന്നുകൾ കയറ്റി അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വാക്സിൻ നിർമ്മാണവും വിതരണ ശേഷിയും കോവിഡ മഹാമാരി ക്കെതിരെ പോരാടുന്ന ഓരോ ജനതയ്ക്കും സഹായകമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകി.
Discussion about this post