മുംബൈ : ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ച് ബോളിവുഡ് നടിമാർ. എൻസിബി ചോദ്യം ചെയ്ത ശ്രദ്ധ കപൂർ, സാറ അലി ഖാൻ, ദീപിക പദുകോൺ, രാകുൽ പ്രീത് സിങ് എന്നിവർ ലഹരി മരുന്ന് ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും നമ്പറും തന്റേത് തന്നെയാണെന്ന് ദീപിക സമ്മതിച്ചെങ്കിലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ് ദീപിക. വാട്സ്ആപ്പ് ചാറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ‘ഡൂബ്’ എന്ന പദം ലഹരി പദാർത്ഥങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചതല്ലെന്നും സിഗരറ്റുകളെ കുറിച്ചാണെന്നുമാണ് പരാമർശം. ദീപികയടക്കമുള്ളവരുടെ മൊഴികളിൽ ഇനിയും വ്യക്തത വരുത്തേണ്ടതിനാൽ ഇനിയും എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി സാറ അലി ഖാൻ, രാഹുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, ദീപിക പദുകോൺ എന്നിവരുടെ മൊബൈൽ ഫോണുകൾ എൻസിബി പിടിച്ചെടുത്തിരുന്നു.
Discussion about this post