അയോധ്യ: തർക്കമന്ദിരം തകർത്ത കേസിലെ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേസിലെ വ്യവഹാരിയായിരുന്ന ഇഖ്ബാൽ അൻസാരി. കേസിൽ വിധി വന്ന സ്ഥിതിക്ക് ഇനി തർക്കങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ തർക്കം രമ്യമായി പരിഹരിക്കപ്പെടണമെന്നായിരുന്നു എല്ലാവർക്കും. ഞങ്ങൾ ഭരണഘടനയെയും കോടതി വിധിയെയും ബഹുമാനിക്കുന്നവരാണ്. അൻസാരി പറഞ്ഞു.
അയോധ്യ കേസിൽ 2019ൽ വിധി വന്നപ്പോൾ രാജ്യം മുഴുവൻ അത് സ്വാഗതം ചെയ്തിരുന്നു. തർക്കമന്ദിരം തകർക്കപ്പെട്ട കേസിൽ ഇന്ന് വിധി വന്നതും നന്നായി. ഈ കേസും അയോധ്യ കേസിനോടൊപ്പം അവസാനിക്കേണ്ടതായിരുന്നു. ഇത് അനാവശ്യ വലിച്ചു നീട്ടൽ ആയിരുന്നുവെന്നും അൻസാരി അഭിപ്രായപ്പെട്ടു.
അയോധ്യയിലെ തർക്കമന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതരായ എല്ലാവരെയും കുറ്റവിമുക്തരാക്കിയതായി ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചിരുന്നു. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങി കേസിൽ പ്രതികളാക്കപ്പെട്ട എല്ലാവരെയും കോടതി വെറുതെ വിട്ടിരുന്നു.
1992 ഡിസംബർ ആറിനാണ് അയോധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടത്. പ്രതികളായി ആരോപിക്കപ്പെട്ടവർക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട 32 നേതാക്കളെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
Discussion about this post