ലക്നൗ : അയോധ്യയിലെ ബാബ്റി മസ്ജിദ് കെട്ടിടം തകർത്തതിൽ പാകിസ്ഥാനി ഇന്റലിജൻസ് ഏജൻസികൾക്ക് പങ്കുണ്ടാകുമെന്ന രഹസ്യവിവരം സിബിഐ അന്വേഷിച്ചില്ലെന്ന് കോടതി. ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന ബുധനാഴ്ചത്തെ വിധിന്യായത്തിൽ ആണ് സ്പെഷ്യൽ കോടതി ജഡ്ജി എസ്.കെ യാദവ് ഇപ്രകാരം പരാമർശിച്ചത്.
ജമ്മുകശ്മീരിലെ ഉധംപൂരിൽ നിന്നും കർസേവകരുടെ വേഷം ധരിച്ച് അയോധ്യയിലേക്ക് പുറപ്പെട്ട നൂറോളം സാമൂഹ്യവിരുദ്ധരെ പറ്റി അന്വേഷണ റിപ്പോർട്ടിലുള്ളത് കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി ഇത് പോലീസിന് കൈമാറിയതുമാണ്. അത്രയ്ക്കും നിർണായകമായ ഒരു വിവരം ലഭിച്ചിട്ടും അതേപ്പറ്റി സിബിഐ അന്വേഷിക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് വർഗീയ സംഘർഷത്തിന് തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തോടെ ആൾക്കൂട്ടത്തിൽ നുഴഞ്ഞുകയറിയ പാകിസ്ഥാൻ ചാരന്മാർ, മസ്ജിദിനു കേടുവരുത്തിയിട്ടുണ്ടാകാമെന്ന സൂചന അന്വേഷണ വിധേയമായില്ലെന്ന് കോടതി ആവർത്തിച്ചു.
ബാബറി മസ്ജിദ് കെട്ടിടം തകർത്തതിന്റെ അന്നും തലേദിവസവും ആ പരിസരങ്ങളിൽ പാകിസ്ഥാനികളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രാദേശിക ഇൻന്റലിജൻസ് യൂണിറ്റ് സൂചന നൽകിയിരുന്നതും കോടതി എടുത്തു പറഞ്ഞു. ഡിസംബർ രണ്ടാം തീയതി മുസ്ലിം വിഭാഗത്തിലെ ചിലർ പള്ളിയുടെ ചില ഭാഗങ്ങൾക്ക് കേടുവരുത്തിയെന്നും, സംഘർഷാവസ്ഥ സൃഷ്ടിച്ച് കർസേവ തടയാനാണ് ഇവർ ലക്ഷ്യമിട്ടതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
Discussion about this post