ഷാർജ: ഇരു ടീമുകളും ഇരുനൂറിന് മുകളിൽ സ്കോർ ചെയ്ത മത്സരത്തിൽ ഡൽഹിക്ക് മിന്നും ജയം. 18 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്കിന്റെ തീരുമാനം അമ്പേ പാളി എന്ന് തെളിയിക്കുന്നതായി മത്സരഫലം.
ഡൽഹിക്ക് വേണ്ടി 38 പന്തിൽ 88 റൺസുമായി മലയാളിയായ നായകൻ ശ്രേയസ് അയ്യർ മുന്നിൽ നിന്ന് പട നയിച്ചു. 7 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിംഗ്സ്. ഓപ്പണർമാരായ പൃഥ്വി ഷാ 41 പന്തിൽ 66ഉം ശിഖർ ധവാൻ 16 പന്തിൽ 26ഉം റൺസ് നേടി. ഋഷഭ് പന്ത് പതിവു ശൈലിയിൽ ബാറ്റ് വീശി 17 പന്തിൽ 38 റൺസ് നേടിയപ്പോൾ ടീം ടോട്ടൽ 4 വിക്കറ്റിന് 228 എന്ന നിലയിൽ എത്തി.
കൊൽക്കത്തക്ക് വേണ്ടി നിതീഷ് റാണ 35 പന്തിൽ 58 റൺസ് നേടി. 18 പന്തിൽ 44 റൺസുമായി ഒയിൻ മോർഗനും 16 പന്തിൽ 36 റൺസുമായി രാഹുൽ ത്രിപാഠിയും അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്തു. സ്റ്റോയിനിസും റബാഡയും നന്നായി തല്ല് വാങ്ങിയെങ്കിലും റൺ നിരക്ക് ഉയർത്താനുള്ള പരിശ്രമത്തിനിടെ ഇരു ബാറ്റ്സ്മാന്മാരും വീണു. നായകൻ ദിനേശ് കാർത്തിക് അടക്കമുള്ള മുൻ നിരയുടെ പരാജയം ടീമിന് തിരിച്ചടിയായി. ഒടുവിൽ 20 ഓവറിൽ 210 റൺസിൽ കൊൽക്കത്തയുടെ പോരാട്ടം അവസാനിച്ചു.
ഡൽഹിക്ക് വേണ്ടി നോർട്ട്യെ 3ഉം ഹർഷൽ പട്ടേൽ 2ഉം വിക്കറ്റ് വീഴ്ത്തി.
സ്കോർ
ഡൽഹി ക്യാപിറ്റൽസ്: 20 ഓവറിൽ 228/4
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 20 ഓവറിൽ 210/8
Discussion about this post