ദിസ്പൂർ : സർക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചു പൂട്ടാനൊരുങ്ങി അസം. അസമിന്റെ വിദ്യാഭ്യാസ-ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് പൊതുഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് മതവിദ്യാഭ്യാസം നടത്തേണ്ടതില്ലെന്നും അതിനാൽ എല്ലാ മദ്രസകളും നിർത്തലാക്കുകയാണെന്നും അറിയിച്ചത്.
അതേസമയം, സ്വകാര്യ മദ്രസകൾക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാവുകയില്ല. സർക്കാരിന്റെ ധനസഹായത്തോടെ ഇനി അസമിൽ മതവിദ്യാഭ്യാസം അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം നവംബറിൽ പുറപ്പെടുവിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മദ്രസകൾ അടക്കുന്നതോടെ പ്രതിസന്ധിയിലാകുന്ന 48 കരാർ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മറ്റു സ്കൂളുകളിൽ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ, സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 614 സർക്കാർ, എയ്ഡഡ് മദ്രസകളാണ് അസമിലുള്ളത്. ഇതിൽ 554 എണ്ണം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ളതും, 57 എണ്ണം പെൺകുട്ടികൾക്ക് മാത്രമുള്ളതും, ബാക്കി 3 എണ്ണം ആൺകുട്ടികൾക്ക് മാത്രമുള്ളതുമാണ്. മദ്രസകളുടെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം ചെലവഴിച്ചിരുന്നത് 3-4 കോടി രൂപയാണ്.
Discussion about this post