ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സിന്ധിലെ രാമക്ഷേത്രം കഴിഞ്ഞ ദിവസം അക്രമികൾ തകർത്തു. പ്രദേശത്ത് ആകെ 428 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെന്നും ഇനി കേവലം ഇരുപതെണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്നും പാക് മനുഷ്യാവകാശ പ്രവർത്തക അനില ഗുൽസാർ പറഞ്ഞു.
പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഹിന്ദുക്കൾ കടുത്ത അവഗണനയിലും ഭീതിയിലുമാണ് കഴിഞ്ഞു കൂടുന്നത്. വിശ്വാസത്തിന്റെ പേരിൽ ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന മേഖലയാണ് സിന്ധ്. ബലാത്സംഗങ്ങളും നിർബ്ബന്ധിത മതം മാറ്റങ്ങളും മേഖലയിൽ പതിവാണ്.
രാഷ്ട്രീയ സ്വാധീനത്തോടെ ബഹവാല്പുരിലെയും യാസ്മാനിലെയും ഹൈന്ദവ- ക്രൈസ്തവ ഭവനങ്ങൾ അധികൃതർ നിസ്സാര കാരണങ്ങൾ പറഞ്ഞ് പൊളിച്ചു നീക്കുന്നത് പതിവായിരിക്കുകയാണെന്ന് അനില ഗുൽസാർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ ഭവനകാര്യ വകുപ്പ് മന്ത്രി താരീഖ് ബഷീർ ചീമയാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ പാകിസ്ഥാനിൽ പതിവാണെന്ന് ഐക്യരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കണക്കുകളും സൂചിപ്പിക്കുന്നു. ഹിന്ദുക്കൾക്ക് പുറമെ ക്രിസ്ത്യാനികളും സിഖുകാരും അഹമ്മദീയരും ഷിയാകളും പാകിസ്ഥാനിൽ കനത്ത മത വിവേചനങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്. അക്രമങ്ങളും കൂട്ടക്കൊലകളും രഹസ്യ കൊലപാതകങ്ങളും തട്ടിക്കൊണ്ട് പോകലുകളും ബലാത്സംഗങ്ങളും നിർബ്ബന്ധിത മതം മാറ്റങ്ങളും ഇവിടെ നിത്യ സംഭവങ്ങളാണ്.
Discussion about this post