ന്യൂഡൽഹി : ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആർഡനെ അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അവസരത്തിൽ കഴിഞ്ഞ വർഷം തമ്മിൽ നടത്തിയ കൂടിക്കാഴ്ച താൻ ഓർക്കുകയാണെന്നും ഇന്ത്യ-ന്യൂസിലാൻഡ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇനിയും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ന്യൂസിലാൻഡിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ജസീന്ത ആർഡന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. ജുഡിത്ത് കോളായിരുന്നു ജസീന്തയുടെ എതിരാളി. 87 ശതമാനം വോട്ടുകൾ എണ്ണിയതിൽ 48.9 ശതമാനം വോട്ടുകൾ നേടിയാണ് ആർഡന്റെ സെന്റർ-ലെഫ്റ്റ് ലേബർ പാർട്ടി വിജയിച്ചത്. 120 പാർലമെന്റ് സീറ്റിൽ 64 എണ്ണമാണ് ജസീന്ത ആർഡന്റെ പാർട്ടി നേടിയത്. സെപ്റ്റംബറിൽ നടക്കാനിരുന്ന പൊതു തെരഞ്ഞെടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ, ജസീന്തയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ നീക്കങ്ങൾ വലിയ ലോകശ്രദ്ധ നേടിയിരുന്നു. 5 മില്യൺ ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 25 പേർ മാത്രമാണ്.
Discussion about this post