മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ബിജെപി നേതാവായ ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് പരാമർശിച്ചത് വിവാദമാകുന്നു. മധ്യപ്രദേശിലെ ഡബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്കു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇമാർത്ഥി ദേവിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയാണ് എന്തു കൊണ്ടും മികച്ചതെന്നും ഇമാർത്ഥി ദേവി എന്ത് ‘ഐറ്റ’മാണെന്നുമുള്ള പ്രസ്താവന കമൽനാഥ് നടത്തിയത്.
മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമൽനാഥ് എംഎൽഎമാർക്ക് കൈക്കൂലി നൽകിയിരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇമാർത്ഥി ദേവി രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് കമൽനാഥിന്റെ ഈ പ്രസ്താവന. മധ്യപ്രദേശിലെ മുൻ വനിതാ-ബാല ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഇമാർത്ഥി ദേവി. മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലായിരുന്ന ഇവർ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.
വ്യാഴാഴ്ച്ചയാണ് ഇമാർത്ഥി ദേവി ഡബ്രയിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചത്. നവംബർ 3നാണ് ഉപതിരഞ്ഞെടുപ്പ്.
വോട്ടെണ്ണൽ നവംബർ 10നായിരിക്കും നടക്കുക. കോൺഗ്രസിന്റെ ഈ ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 19ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ‘ നിശബ്ദ പ്രതിഷേധം’ ബിജെപി സംഘടിപ്പിക്കും.
Discussion about this post