ന്യൂഡൽഹി: പാൻട്രി കാർ സർവീസ് നിർത്താൻ തീരുമാനമെടുത്ത് ഇന്ത്യൻ റെയിൽവേ. ദീർഘദൂര തീവണ്ടികളിലെ പാൻട്രി കാറാണ് നിർത്തലാക്കുന്നത്. നിലവിൽ, കോവിഡ് കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാൻട്രിയില്ല. ഭാവിയിലും അത് ആവശ്യമില്ലെന്നാണ് തീരുമാനം.
ഒഴിവാക്കപ്പെടുന്ന പാൻട്രി കാർ ബോഗിക്ക് പകരം എ.സി ത്രീ ടയർ കോച്ച് ഘടിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഈ തീരുമാനം വഴി പ്രതിവർഷം 1,400 കോടി രൂപയുടെയെങ്കിലും അധിക വരുമാനമുണ്ടാകുമെന്നാണ് റെയിൽവേ മന്ത്രാലയം കണക്കാക്കുന്നത്. നിലവിൽ, ഏതാണ്ട് 350 തീവണ്ടികളിൽ പാൻട്രി കാർ സേവനമുണ്ട്. ഇവയെല്ലാം കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ, പാൻട്രി കാർ നിർത്തലാക്കുന്നതു കൊണ്ട് റെയിൽവേയ്ക്ക് ഒരുതരത്തിലുള്ള നഷ്ടവും ഉണ്ടാകില്ല.
എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലുമുള്ള റെയിൽവേയുടെ ബേസ് കിച്ചണുകളിൽ നിന്നും പാകം ചെയ്ത ഭക്ഷണം ദീർഘദൂര തീവണ്ടികളിൽ ലഭ്യമാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ, ഇ-കാറ്ററിങ് എന്നിവ കൂടിയാകുമ്പോൾ ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് റെയിൽവേ കണക്കാക്കുന്നത്.
Discussion about this post