ന്യൂഡൽഹി: കേരളത്തിൽ, പ്രാഥമിക അന്വേഷണത്തിൽ 6805 തീരദേശ ചട്ട ലംഘനങ്ങൾ കണ്ടെത്തിയെന്നും, അവ ഉറപ്പാക്കി നടപടിയെടുക്കാൻ അടുത്ത സെപ്റ്റംബർ വരെ സമയം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കോവിഡ് വ്യാപനം കുറഞ്ഞു കഴിഞ്ഞാൽ മാത്രമേ നടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മരട് ഫ്ലാറ്റുകളുടെ കേസ് പരിഗണിക്കവേ, ചട്ടലംഘനം നടത്തി കേരളതീരത്ത് നിർമ്മിച്ച മുഴുവൻ നിർമ്മിതികളും കണ്ടെത്തി നടപടിയെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്ന് കാട്ടി സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ ഈ മറുപടി.
ജില്ലാ കലക്ടർമാരുടെ അധ്യക്ഷതയിൽ രൂപീകരിച്ച തീരദേശ ജില്ലാ കമ്മിറ്റികൾ തയ്യാറാക്കിയ കണക്കാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. പത്ത് ജില്ലകളിലായി ആകെ 27,735 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ, ചട്ടലംഘനം കണ്ടെത്തിയത് 6,805 നിർമാണങ്ങളിലാണ്. എന്നാൽ, ഇതു വെറും കരട് പട്ടികയാണെന്നും ഫീൽഡ് പരിശോധന ഉൾപ്പെടെ നടത്തി സ്ഥിരീകരിക്കാൻ ഏറെ സമയം വേണ്ടിവരും എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്.
ഫീൽഡ് പരിശോധനയ്ക്ക് നാലുമാസം, പൊതുജനാഭിപ്രായം പെടാൻ രണ്ടുമാസം, സുഷു പരിശോധനയ്ക്കും അന്തിമ പട്ടിക തയ്യാറാക്കാനും ഓരോ മാസം എന്നിങ്ങനെ ആവശ്യമാണ്. കോവിഡ് സ്ഥിതി മെച്ചപ്പെട്ട ശേഷം, ജനുവരിയോടെ പരിശോധന തുടങ്ങാനാകുമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.
Discussion about this post