കോവിഡ് മസ്തിഷ്കത്തെ ബാധിച്ചുവെന്ന് രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നു. കോവിഡിനെ തുടർന്ന് ഒരു കുട്ടിയിൽ മസ്തിഷ്ക നാഡി തകരാറുണ്ടായതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് കോവിഡുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വാർത്ത. 11 വയസ്സുള്ള പെൺകുട്ടിയിലാണ് ഇൻഡ്യൂസ്ഡ് അക്ക്യൂട്ട് ഡെംയെലിനേറ്റിങ് സിൻഡ്രോം (എഡിഎസ്) കണ്ടെത്തിയത്.
മസ്തിഷ്ക നാഡി തകരാർ കുട്ടിയുടെ കാഴ്ചശക്തിയെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാഴ്ചക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടി ആശുപത്രിയിലെത്തിയതെന്നും എംആർഐ സ്കാനിങ്ങിൽ എ.ഡി.എസ് ആണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് എങ്ങിനെയാണ് മസ്തിഷ്ക നാഡികളെ ബാധിക്കുന്നതെന്ന് വിശദമായ പഠനം നടത്തിയതിനു ശേഷം ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ സമർപ്പിക്കുമെന്ന് എയിംസിലെ ചൈൽഡ് ന്യൂറോളജി ഡിവിഷന്റെ തലവനായ ഡോ. ഷെഫാലി ഗുലാടി വ്യക്തമാക്കി.
ഡോ. ഷെഫാലി ഗുലാടിയുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇമ്മ്യൂണോ തെറാപ്പിക്കു ശേഷം 50 ശതമാനത്തോളം കാഴ്ചശക്തി വീണ്ടെടുത്താണ് ആശുപത്രി വിട്ടത്.









