വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി എഴുതിച്ചേർത്ത് തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഐ എൻ എസ് കവരത്തി സേനയുടെ ഭാഗമായി. വിശാഖപട്ടണത്തെ നാവികകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വെച്ച് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ കപ്പൽ കമ്മീഷൻ ചെയ്തു. ഐ എൻ എസ് കവരത്തി ഇന്ത്യൻ നാവികസേനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടീം കവരത്തിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.
ലക്ഷദ്വീപിന്റെ മനോഹരമായ ആസ്ഥാനമായ കവരത്തിയുടെ പേര് വഹിക്കുന്ന കപ്പലാണ് ഐ എൻ എസ് കവരത്തി. അത്യാധുനിക ആയുധ സജ്ജീകരണങ്ങളോടും വിശിഷ്ട നിർമ്മിതിയോടും കൂടി തയ്യാറാക്കപ്പെട്ടിരിക്കുന്ന കവരത്തി ഒരേ സമയം സൗന്ദര്യത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. ആത്മനിർഭർ ഭാരത് എന്ന ആശയം സാധൂകരിക്കുന്ന തരത്തിൽ തദ്ദേശീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഐ എൻ എസ് കവരത്തി രാജ്യത്തിന്റെ അഭിമാനമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി. വിശാലമായ ഇന്ത്യൻ സമുദ്രാതിർത്തികളുടെ കാവലായി തുടരുന്ന നാവിക സേന ഇന്ത്യൻ കരുത്തിന്റെ പൂർത്തീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ആന്റി സബ്മറൈൻ വിഭാഗത്തിൽപ്പെട്ട കവരത്തിയുടെ നിർമ്മാണം 2003ലാണ് ആരംഭിച്ചത്. സ്റ്റെൽത്ത് സവിശേഷതകൾ ഉൾപ്പെടുന്ന ഈ കപ്പലിന് 17 ഓഫീസർമാരെയും 106 യാത്രക്കാരെയും വഹിക്കാൻ സാധിക്കും. മണിക്കൂറിൽ 46 കിലോമീറ്ററാണ് പരമാവധി വേഗത. റഡാർ നിയന്ത്രിത മിസൈലുകളെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന കവച് എന്നാ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റവും ടോർപിഡോകളും കവരത്തിയുടെ കരുത്ത് എടുത്തു കാട്ടുന്നു.
ഹ്രസ്വദൂര മിസൈൽവേധ സംവിധാനമായ സി.ഐ.ഡബ്ലിയു.എസ്, മുങ്ങിക്കപ്പലുകളുടെ അന്തകനായ ആർ.ബി.യു 6000 റോക്കറ്റ് ലോഞ്ചറും കവരത്തിയിൽ ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനായി വെസ്റ്റ്ലാൻഡ് സീ കിംഗ് ഹെലികോപ്റ്ററുകൾ സദാ യുദ്ധസന്നദ്ധരായി നിലകൊള്ളുന്നുണ്ടാവും. രക്ഷാദൗത്യങ്ങൾക്കും നിരീക്ഷണ- ആക്രമണ ദൗത്യങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്താം.
1971ലെ ബംഗ്ലാദേശ് വിമോചനകാലത്ത് ഉപയോഗിക്കപ്പെട്ട ഐ എൻ എസ് കവരത്തിയുടെ സ്മരണാർത്ഥമാണ് തദ്ദേശീയമായി വികസിപ്പിച്ച ഈ യുദ്ധക്കപ്പലിനും അതേ പേര് നൽകിയിരിക്കുന്നത്.
Discussion about this post