പാറ്റ്‌ന : ബീഹാറിന്റെ പത്ത് വർഷങ്ങൾ യു.പി.എ സർക്കാർ പാഴാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് നിതീഷ് കുമാർ സർക്കാർ കൃത്യമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ബീഹാറിലെ കോവിഡ് മരണങ്ങളിൽ വൻ വർധനവുണ്ടായേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബീഹാറിലെ സസറാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പ്രധാനമന്ത്രി പറഞ്ഞത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ബീഹാറിൽ അധികാരത്തിൽ വരുന്നതിനു മുമ്പ് സംസ്ഥാനത്ത് അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞുനിന്നിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടിയായ ആർജെഡിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“ബീഹാർ ഇത്ര വേഗത്തിൽ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ കോവിഡ് മഹാമാരി നിരവധി പേരുടെ ജീവൻ അപഹരിച്ചേനെ. അത് ചിന്തിക്കാൻ കൂടി സാധിക്കാത്ത വലിയ അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. പക്ഷേ, ഇന്ന് ബീഹാർ കോവിഡിനെ പൊരുതി തോൽപ്പിച്ചിരിക്കുന്നു”- മോദി കൂട്ടിച്ചേർത്തു. നിതീഷ് കുമാറിന്റെ എതിരാളികളുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി ബീഹാറിന്റെ 10 വർഷം യു.പി.എ ഭരണക്കാലത്ത് സർക്കാർ പാഴാക്കിക്കളഞ്ഞെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post