ഭോപ്പാൽ : തന്നെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥിനെതിരെ ബിജെപി നേതാവ് ഇമാർത്ഥി ദേവി. കമൽനാഥ് മദ്യപാനികളെ പോലെ പെരുമാറുകയാണെന്നാണ് തന്നെ ‘ഐറ്റം’ എന്ന് വിളിച്ചധിക്ഷേപിച്ച സംഭവത്തിൽ ഇമാർത്ഥി ദേവി പ്രതികരിച്ചത്. ഒക്ടോബർ 18 ന് മധ്യപ്രദേശിലെ ദാബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്കുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇമാർത്ഥി ദേവിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയാണ് എന്തുകൊണ്ടും മികച്ചതെന്നും ഇമാർത്ഥി ദേവി എന്ത് ‘ഐറ്റ’മാണെന്നുമുള്ള പ്രസ്താവന കോൺഗ്രസ് നേതാവ് കൂടിയായ കമൽനാഥ് നടത്തിയത്.
തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം പരാമർശങ്ങൾ നടത്തിയ കമൽ നാഥ് മാപ്പുപറയണമെന്ന് ഇമാർത്ഥി ദേവി ആവശ്യപ്പെട്ടു. അതേസമയം, താൻ ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പു പറയേണ്ട ആവശ്യകതയില്ലെന്നുമുള്ള നിലപാടാണ് കമൽ നാഥ് സ്വീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ മുൻ വനിതാ-ബാല ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഇമാർത്ഥി ദേവി ദാബ്രയിൽ മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിച്ചത് ഒക്ടോബർ 15 നാണ്. മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലായിരുന്ന ഇവർ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.










