ഡല്‍ഹി : യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും നിയമ കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന എ.പി.ഷാ. പ്രമുഖ ദേശീയ മാധ്യമമായ സിഎന്‍എന്‍ ഐബിഎന്നിനു നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്.വധശിക്ഷ നിര്‍ത്തലാക്കണമെന്നും തല്‍ക്കാലത്തേക്ക് ഭീകരവാദക്കേസുകളില്‍ മാത്രമായി ചുരുക്കണമെന്നുമുള്ള റിപ്പോര്‍ട്ട് ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ഈയാഴ്ച സമര്‍പ്പിച്ചിരുന്നു.
‘ യാക്കൂബ് മേമന്റെ ദയാഹര്‍ജിക്ക് അനുകൂലിക്കുന്ന ചില ഘടകങ്ങളുണ്ടായിരുന്നു, ദീര്‍ഘനാളത്തെ ജയില്‍വാസമുള്‍പ്പെടെ. വളരെ നാളുകള്‍ ജയിലില്‍ കഴിഞ്ഞയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയാല്‍ എന്താണ് പ്രയോജനം? ദയാഹര്‍ജി തള്ളിക്കളഞ്ഞാല്‍ ശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം നല്‍കണം. ഫലം ഒന്നു തന്നെയാണെങ്കിലും പ്രക്രീയകള്‍ പിന്തുടരണമായിരുന്നു. അത് എന്നെ അലട്ടുന്നുണ്ട്. വധശിക്ഷ അവസാനത്തേതാണ്, അതു തിരിച്ചെടുക്കാനാകില്ല. മേമന്റെയോ അഫ്‌സല്‍ ഗുരുവിന്റെയോ കാര്യമല്ല പറഞ്ഞുവരുന്നത്. പക്ഷേ, വധശിക്ഷ വിധിക്കുന്നതില്‍ പോലും തെറ്റുകടന്നുകൂടാം’ ഷാ പറഞ്ഞു.
അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ഭരണകൂടമാണ് തീരുമാനമെടുത്തത്. ദയാഹര്‍ജി വളരെ നാളുകളായി പരിഗണിക്കാതെ വച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് അതു തള്ളിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രപെട്ടെന്ന് തള്ളിക്കളഞ്ഞതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ്. വധശിക്ഷ ഭീകരപ്രവര്‍ത്തനത്തെ തടുക്കുന്ന ഒന്നാകുമോ എന്നത് സംശയമാണ്. കുറ്റവാളികളുടെ ദയാഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് മാത്രമല്ല, രാഷ്ട്രപതിയുടെയും ശിക്ഷവിധിക്കുന്ന ജഡ്ജിമാരുടെയും കാഴ്ചപ്പാടും സ്വാധീനിക്കും, ഷാ വ്യക്തമാക്കി.
സമൂഹത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിധിപറയുന്നതില്‍ ജഡ്ജിമാരെ സ്വാധീനിക്കാറുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നും ഇക്കാര്യം നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. വധശിക്ഷ സംവിധാനം തെറ്റുകൂടാത്തതാകുമെന്നു ഉറപ്പാക്കാന്‍ മാര്‍ഗമില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post