ഖേത്രി : സംസ്ഥാനത്തെ കാർഷിക മേഖലയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തുന്നതിനായി അസമിൽ ഇസ്രായേലിന്റെ പിന്തുണയോടെ നിർമിക്കാനിരിക്കുന്ന സെന്റർ ഓഫ് എക്സ്സെലെൻസ് ഫോർ വെജിറ്റബിൾസ് പ്രൊട്ടക്ടഡ് കൾട്ടിവേഷന് തറക്കല്ലിട്ടു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് ഗുവാഹട്ടിയിലുള്ള ഖേത്രിയിൽ വെച്ച് തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്.
10 കോടി രൂപയുടെ പദ്ധതിയാണ് ഇൻഡോ-ഇസ്രായേലി സെന്റർ ഓഫ് എക്സ്സെലെൻസ് ഫോർ വെജിറ്റബിൾസ് പ്രൊട്ടക്ടഡ് കൾട്ടിവേഷൻ. ചടങ്ങിൽ ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡറായ റോൺ മാൽകയും പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ കാർഷിക മേഖലയിൽ ഇസ്രായേലിന്റെ പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അതേസമയം, ഇന്ത്യയും ഇസ്രായേലുമായി വളരെയടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് തറക്കല്ലിടൽ ചടങ്ങിനു ശേഷം റോൺ മാൽക പറഞ്ഞു. ദീർഘകാലമായി നീണ്ടുനിൽക്കുന്ന സൗഹൃദം കോവിഡ് മഹാമാരിക്കെതിരെ ഒരുമിച്ച് പൊരുതുന്നതിലേക്കാണ് ഇരുരാജ്യങ്ങളെയും എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post