കൊൽക്കത്ത : രണ്ട് പതിറ്റാണ്ടോളം നീണ്ട നിർബന്ധിത പ്രവാസത്തിന് വിരാമമിട്ട് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു. മതമൗലികവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രതീകമായി വരുന്ന ഓഗസ്റ്റ് ഒന്നിന് കൊൽക്കത്തയിലെ പ്രശസ്തമായ രബീന്ദ്ര സദനിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ അവർ പങ്കെടുക്കും. ‘സെക്കുലർ മിഷൻ’, ‘പശ്ചിമബംഗാളിന് വേണ്ടി’ (പശ്ചിമബംഗർ ജൊന്യോ), ‘ഹ്യൂമൻ റൈറ്റ്‌സ് ബിയോണ്ട് ഫ്രണ്ടിയേഴ്‌സ്’ എന്നീ സംഘടനകൾ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സ്വതന്ത്ര ചിന്തയ്ക്കും ആശയപ്രകാശനത്തിനുമുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന ചടങ്ങിൽ തസ്‌ലീമ സ്വന്തം കവിതകൾ ആലപിക്കുകയും പ്രവാസജീവിതത്തെക്കുറിച്ചും മുൻപ് കൊൽക്കത്ത വിടേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്യും. തനിക്ക് സ്വന്തം വീട് പോലെ പ്രിയപ്പെട്ട കൊൽക്കത്തയിലേക്ക് നീണ്ട 19 വർഷങ്ങൾക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് തസ്‌ലീമയുടെ വ്യക്തിപരമായ വിജയമാണെങ്കിലും, ഇത് പശ്ചിമബംഗാളിൽ വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
പശ്ചിമബംഗാളിൽ അടുത്തിടെയുണ്ടായ ഭരണമാറ്റമാണ് തസ്‌ലീമയുടെ മടങ്ങിവരവിന് വഴിയൊരുക്കിയത്. തൃണമൂൽ കോൺഗ്രസിന്റെ പതിനഞ്ച് വർഷത്തിലധികം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരികയും സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം. തസ്‌ലീമയെ കൊൽക്കത്തയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി സംഘാടകർ ജൂൺ അവസാനത്തോടെ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ സമീപിച്ച് അനുമതി തേടുകയായിരുന്നു. അവർക്ക് ആവശ്യമായ എല്ലാ സുരക്ഷയും സംസ്ഥാന സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതോടെയാണ് മടങ്ങിവരവിന് കളമൊരുങ്ങിയത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പൗരസ്വീകരണ ചടങ്ങിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി, ധനമന്ത്രി സ്വപൻ ദാസ് ഗുപ്ത, പ്രശസ്ത സാഹിത്യകാരൻ ശീർഷേന്ദു മുഖോപാധ്യായ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം.
തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നതോടെ പഴയ ഓർമ്മകളും രാഷ്ട്രീയ വിവാദങ്ങളും ബംഗാളിൽ വീണ്ടും പുകയുകയാണ്. സ്ത്രീപക്ഷ എഴുത്തുകാരിയായ തസ്‌ലീമ, ബംഗ്ലാദേശിൽ ബാബറി മസ്ജിദ് തകർത്തതിന് ശേഷം ഹിന്ദു ന്യൂനപക്ഷങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് എഴുതിയ ‘ലജ്ജ’ എന്ന നോവലിന്റെ പേരിൽ മതമൗലികവാദികളുടെ വധഭീഷണി നേരിട്ടാണ് 1994-ൽ ജന്മനാട് വിട്ടത്. യൂറോപ്പിലെ പ്രവാസജീവിതത്തിന് ശേഷം 2004-ൽ ഇന്ത്യയിൽ താൽക്കാലിക താമസാനുമതി ലഭിച്ച അവർ കൊൽക്കത്തയിലാണ് സ്ഥിരതാമസമാക്കിയത്. എന്നാൽ അവരുടെ ‘ദ്വിഖണ്ഡിതോ’ (Dwikhandito) എന്ന ആത്മകഥാംശമുള്ള പുസ്തകം ഇസ്ലാമിക വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് കടുത്ത പ്രതിഷേധങ്ങൾ ഉയർന്നു. ഇതേത്തുടർന്ന് ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടത് മുന്നണി സർക്കാർ പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തി. പിന്നീട് 2007 നവംബറിൽ കൊൽക്കത്തയിൽ തസ്‌ലീമയ്‌ക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങളും വഴിതടയലുകളും അരങ്ങേറിയതോടെ ക്രമസമാധാന നില തകരാതിരിക്കാൻ അവരോട് നഗരം വിട്ടുപോകാൻ സർക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ആദ്യം ജയ്പൂരിലേക്കും പിന്നീട് ഡൽഹിയിലേക്കും മാറിയ അവർക്ക് അതിനുശേഷം കൊൽക്കത്തയിലേക്ക് മടങ്ങിവരാൻ കഴിഞ്ഞിരുന്നില്ല.
തസ്‌ലീമയുടെ തിരിച്ചുവരവ് ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വാക്പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. മുൻപ് ഭരിച്ച ഇടത് മുന്നണിയും തൃണമൂൽ കോൺഗ്രസും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയമാണ് കളിച്ചതെന്നും ഒരു എഴുത്തുകാരിക്ക് സുരക്ഷ നൽകാൻ അവർക്ക് കഴിഞ്ഞില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യയും മന്ത്രി അഗ്നിമിത്ര പോളും ആരോപിച്ചു. കപട മതേതരത്വം പറഞ്ഞ് ഇത്രയും കാലം ഒരു പ്രതിഭയുടെ ശബ്ദം അടിച്ചമർത്തിയവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ബിജെപി സർക്കാരിന്റെ നടപടിയെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, ഈ വിഷയത്തെ പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇസ്ലാമിനെയും മുസ്ലിം സമുദായത്തെയും നിരന്തരം വിമർശിക്കുന്ന തസ്‌ലീമയെ മുന്നിൽ നിർത്തി സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നാണ് തൃണമൂൽ നേതാക്കളുടെ വാദം. അതേസമയം, പ്രവാസികളായ എഴുത്തുകാരുടെ താമസം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഇതിൽ സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ഇടത് നേതാക്കൾ പ്രതികരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങൾ കത്തുമ്പോഴും, സ്വതന്ത്ര ചിന്തയുടെ പ്രകാശനത്തിനായി തങ്ങളുടെ പ്രിയപ്പെട്ട നഗരത്തിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ് തസ്‌ലീമ നസ്‌റിൻ.









