ഹിന്ദു ഐക്യവേദി നേതാക്കളുമായി താൻ കൂടിക്കാഴ്ച നടത്തിയത് രഹസ്യമായിട്ടല്ലെന്നും എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മുന്നിൽ പരസ്യമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് നേതാക്കളെ ഒളിച്ചുപോയി രഹസ്യകേന്ദ്രത്തിൽ വെച്ച് കണ്ടതുപോലെ താൻ ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തന്നെ കാണാൻ എത്തിയവർക്ക് പൊതുജനങ്ങളെ കാണുന്ന സമയത്താണ് അനുമതി നൽകിയതെന്നും ഭരണഘടനാ പദവിയിലിരിക്കുന്ന തനിക്ക് ജനങ്ങളെ കാണാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“താൻ ജനങ്ങളെ കാണുന്ന പൊതുസമയത്താണ് ഹിന്ദു ഐക്യവേദി പ്രവർത്തകരും കാണാനെത്തിയത്. കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ അവർക്ക് സമയം നൽകി. അവർ വന്ന് ഒരു നിവേദനം നൽകുകയും ചെയ്തു. അതിൽ എന്താണ് തെറ്റ്? ഞാൻ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മാത്രം മുഖ്യമന്ത്രിയാണോ? അതോ കേരളത്തിന്റെ മുഖ്യമന്ത്രിയോ? സംസ്ഥാനത്തെ ഒരു പൗരനോ സംഘടനയോ കാണാൻ അനുവാദം ചോദിച്ചാൽ പറ്റില്ലെന്ന് പറയാൻ എനിക്ക് കഴിയുമോ? അങ്ങനെ വിവേചനം കാണിക്കുന്നതല്ലേ യഥാർത്ഥ തെറ്റ്?”– മുഖ്യമന്ത്രി ചോദിച്ചു.
സിപിഎം ഭരിച്ചിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആർഎസ്എസ് നേതൃത്വവും തമ്മിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചകളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വി.ഡി. സതീശന്റെ ശക്തമായ പ്രത്യാക്രമണം. ഇടത് ഭരണകാലത്ത് ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണെന്ന മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണങ്ങൾക്കും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൃത്യമായ മറുപടി നൽകി. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കി വികസന കാര്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ അത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ സർക്കാരിനെ കിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.











