സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്. വഖഫ് ബോർഡിന്റെ നിലവിലെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച കോടതി, ബോർഡ് എടുക്കുന്ന നയപരമായ എല്ലാ തീരുമാനങ്ങൾക്കും ഇനി മുതൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ബോർഡിന്റെ നിലവിലെ ഘടന നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതിയുടെ ഈ കനത്ത പ്രഹരം. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വഖഫ് ബോർഡിന് ജുഡീഷ്യൽ സിറ്റിംഗുകൾ നടത്താനോ, നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനോ, മൂലധന നിക്ഷേപങ്ങളോ വലിയ ചെലവുകളോ നടത്താനോ അനുമതിയുണ്ടായിരിക്കില്ല. ബോർഡിന്റെ ദൈനംദിന മേൽനോട്ട ചുമതല സംസ്ഥാന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന 2025-ലെ വഖഫ് നിയമഭേദഗതിയിലെ (സെക്ഷൻ 14) കർശനമായ നിബന്ധനകൾ സംസ്ഥാന സർക്കാർ കാറ്റിൽപ്പറത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, ക്രൈസ്തവ സംഘടനയായ ‘ആക്ട്സ്’ (ACTS) എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. 2026-ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് അംഗങ്ങളെയും മുസ്ലിം സമുദായത്തിൽ നിന്ന് മാത്രമായി നിശ്ചയിച്ച സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിക്ക് നിയമസാധുതയില്ലെന്നും കോടതി പ്രാഥമികമായി നിരീക്ഷിച്ചു.
സംസ്ഥാന വഖഫ് ബോർഡിന്റെ ഘടനയിൽ നിയമപരമായ അപാകതകൾ ഉണ്ടെന്ന് വാദത്തിനിടെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലും സമ്മതിച്ചു. 2025-ലെ പുതിയ നിയമ ഭേദഗതി അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് 600-ലധികം വരുന്ന സാധാരണ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയും, വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ ഉമ്മീദ് (UMEED) പോർട്ടലിൽ ഈ ഭൂമി ഉൾപ്പെടുത്തിയതിനെതിരെയുള്ള ആക്ഷേപങ്ങളും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെയും കൃത്യമായ സർവേയോ അർദ്ധ ജുഡീഷ്യൽ അന്വേഷണമോ ഇല്ലാതെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിനെതിരെയും മുൻപ് മുനമ്പം കേസിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായി തടയിടുന്ന തരത്തിലുള്ള പുതിയ ഇടക്കാല ഉത്തരവ് പുറത്തുവരുന്നത്. നിയമപരമായ ക്വോറം പോലുമില്ലാതെയും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും വഖഫ് ബോർഡ് കൈക്കൊണ്ട മുൻകാല തീരുമാനങ്ങളുടെ നിയമസാധുതയും ഇനി കോടതി പരിശോധിക്കും. കേസ് കൂടുതൽ വാദത്തിനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവെച്ചു. വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കും ഭൂമി കൈയേറ്റ തന്ത്രങ്ങൾക്കും വലിയൊരു തടയിടാൻ ഈ കോടതി ഉത്തരവിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












