ഉത്തരാഖണ്ഡിനും ഗുജറാത്തിനും അസമിലും പിന്നാലെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാരും. ഇതിന്റെ ഭാഗമായി ലിവ്-ഇൻ പങ്കാളികൾക്ക് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിർണ്ണായക നിയമനിർമ്മാണത്തിന്റെ കരട് റിപ്പോർട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതതല സമിതി മുഖ്യമന്ത്രി മോഹൻ യാദവിന് സമർപ്പിച്ചു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ ആറംഗ സമിതി സമർപ്പിച്ച മൂന്ന് വാല്യങ്ങളുള്ള വിശദമായ കരട് റിപ്പോർട്ടിലാണ് ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ പൂട്ടിടാൻ ശുപാർശ ചെയ്യുന്നത്. പുതിയ നിയമപ്രകാരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന പ്രായപൂർത്തിയായ യുവതി-യുവാക്കൾ ജില്ലാ രജിസ്ട്രാറെ സമീപിച്ച് പ്രായവും വിലാസവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഒരു മാസത്തിനകം ബന്ധം രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായി ഇത് മാറും.
പങ്കാളികൾ തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാലും അത് രജിസ്ട്രാർ ഓഫീസിൽ ഔദ്യോഗികമായി അറിയിച്ച് രജിസ്ട്രേഷൻ റദ്ദാക്കണം. ലിവ്-ഇൻ ബന്ധങ്ങളിലെ സുതാര്യത ഉറപ്പാക്കാനായി അതാത് പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ഇത്തരം രജിസ്റ്റർ ചെയ്ത ബന്ധങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കും. കൂടാതെ ബന്ധം രജിസ്റ്റർ ചെയ്യുമ്പോൾ പങ്കാളികളുടെ മാതാപിതാക്കളെ ഈ വിവരം ഔദ്യോഗികമായി അറിയിക്കുമെന്ന വ്യവസ്ഥയും കരടിലുണ്ട്. രജിസ്റ്റർ ചെയ്യാത്ത ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ച് അയൽക്കാർക്കോ വീട്ടുഉടമസ്ഥർക്കോ പോലീസിൽ പരാതിപ്പെടാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുമ്പോൾ വ്യാജ വിവരങ്ങൾ നൽകിയാൽ തടവുശിക്ഷയും പിഴയും കുത്തനെ ഉയരും. അതേസമയം, ലിവ്-ഇൻ പങ്കാളികളായ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സംരക്ഷണം നൽകുന്നതാണ് പുതിയ നിയമം. പങ്കാളി ഉപേക്ഷിച്ചു പോയാൽ സ്ത്രീകൾക്ക് നിയമപരമായി ജീവനാംശം ആവശ്യപ്പെടാം. കൂടാതെ, ലിവ്-ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ തുല്യമായ അവകാശമുണ്ടായിരിക്കും.
വ്യക്തി നിയമങ്ങളിലെ ലിംഗവിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾ ഇതിനകം നിയമനിർമ്മാണം പൂർത്തിയാക്കിയത്. ഈ മാതൃകകൾ വിശദമായി പരിശോധിച്ചാണ് മധ്യപ്രദേശ് തങ്ങളുടെ സവിശേഷമായ സാമൂഹിക ഘടനയ്ക്കനുയോജ്യമായ കരട് തയ്യാറാക്കിയത്. ലിവ്-ഇൻ നിയന്ത്രണങ്ങൾ കൂടാതെ സ്വത്തുതർക്കം, വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ എന്നിവയിലും കാതലായ മാറ്റങ്ങളാണ് യുസിസി ലക്ഷ്യമിടുന്നത്. നിലവിൽ ഒരു പുരുഷൻ മരിച്ചാൽ സ്വത്തിൽ ഭാര്യയ്ക്കും മക്കൾക്കും അമ്മയ്ക്കുമാണ് അവകാശമുള്ളതെങ്കിൽ, പുതിയ യുസിസി നിയമപ്രകാരം അച്ഛനും മകന്റെ സ്വത്തിൽ തുല്യ അവകാശമുണ്ടാകും. ഇതിനായി ‘അമ്മ’ എന്ന വാക്കിന് പകരം ‘മാതാപിതാക്കൾ’ എന്ന് മാറ്റും.
സംസ്ഥാനത്തെ ജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഒൻപത് ലക്ഷത്തിലധികം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച ശേഷമാണ് സമിതി കരട് തയ്യാറാക്കിയത്. ജൂലൈ 20-ന് ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 19-ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ യുസിസി ബില്ലിന് അംഗീകാരം നൽകുമെന്നാണ് സൂചന. സംസ്ഥാനത്തെ ഗോത്രവർഗ്ഗ വിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ആദ്യഘട്ടത്തിൽ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും വേഗത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന നാലാമത്തെ ബിജെപി ഭരണ സംസ്ഥാനമായി മധ്യപ്രദേശ് ഇതോടെ മാറും.












