പോത്തന്‍കോട്: സി.പി.എം വിടാനൊരുങ്ങി പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മധു. കുറച്ചുകാലമായി സി.പി.എം നേതൃത്വവുമായി ഇടഞ്ഞുനില്ക്കുകയാണിവര്.
ഇതിനിടെ ബി.ഡി.ജെ.എസ് നേതാക്കള്‍ ഷീന മധുവുമായി ചര്‍ച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഒരു ജീവനക്കാരന് തന്നെ കൈയേറ്റം ചെയ്തതായി ഷീനാ മധു നേരത്തേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, കണ്ണൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് എന്‍.ജി.ഒ യൂനിയന്‍ നേതാവായതിനാല്‍ പരാതി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഗൗനിച്ചില്ല.
തനിക്കെതിരെ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി മേല്‍ഘടകത്തിന് പരാതി നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. പാര്‍ട്ടി പരാതി ഗൗനിക്കാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍, പൊലീസില്‍ ഇടപെട്ടും പാര്‍ട്ടി നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ഷീന മധു വ്യക്തമാക്കി.
പാര്‍ട്ടി പരിപാടികളിലും ഷീന മധുവിന് ഇപ്പോള്‍ ക്ഷണമില്ല. നിലവില്‍ സി.പി.എം പേരുത്തല ബ്രാഞ്ച് കമ്മിറ്റി അംഗവും ഇടത്തറ വാര്‍ഡില്‍ നിന്നുള്ള പഞ്ചായത്ത് അംഗവുമാണ് ഷീന. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് നിലപാട് വ്യക്തമാക്കുമെന്നും എന്നാല്‍, മത്സര രംഗത്തുണ്ടാകില്ലെന്നും ഷീന പറഞ്ഞു. തനിക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ അവഗണിച്ച പാര്‍ട്ടിയില്‍ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post