ഡല്‍ഹി: ചൈനയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയ പാകിസ്ഥാനും ബംഗ്ലാദേശും മ്യാന്മാറും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ലഭിച്ചത് കനത്ത തിരിച്ചടി. അന്തര്‍വാഹനികളും ഇടത്തരം യുദ്ധക്കപ്പലുകളും അടക്കമുള്ളവയെല്ലാം വളരെവേഗം കേടുവന്നതിനാല്‍ അവയൊന്നും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
രണ്ട് അന്തര്‍വാഹനികളാണ് 2017-ല്‍ നൂറു കോടി അമേരിക്കന്‍ ഡോളര്‍ വീതം ചിലവഴിച്ച് ബംഗ്ലാദേശ് ചൈനയില്‍ നിന്ന് വാങ്ങിയത്. 1970-കളിലെ മിംഗ് ക്ലാസ് ടൈപ്പ് 035ജി അന്തര്‍വാഹനികളായിരുന്നു അവ. ബി.എന്‍.എസ്. നൊബോജാത്ര, ബി.എന്‍.എസ്. ജോയ്ജാത്ര എന്നിങ്ങനെ അവയ്ക്ക് പേരുനല്കി. എന്നാല്‍ വളരെ വേഗം തകരാറായതിനാല്‍ ഇവ രണ്ടും ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. 2020-ല്‍ ബംഗ്ലാദേശ് രണ്ട് ഇടത്തരം യുദ്ധക്കപ്പലുകളാണ് ചൈനയില്‍ നിന്ന് വാങ്ങിയത്. ബി.എന്‍.എസ്. ഉമര്‍ ഫാറൂഖ്, ബി.എന്‍.എസ്. അബു ഉബൈദ എന്നിങ്ങനെ അവയ്ക്ക് പേരുനല്കി. രണ്ടിന്റെയും നാവിഗേഷന്‍ റഡാറും ഗണ്‍ സിസ്റ്റവും അടക്കമുള്ളവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ചൈനയില്‍ നിന്ന് വാങ്ങിയ ഉപകരണങ്ങളെല്ലാം വളരെവേഗം കേടു വന്നുവെന്ന് മ്യാന്മാറിലെ സായുധസേന ചൈനയെ അറിയിച്ചു കഴിഞ്ഞു. ഒറ്റ ദിവസം ഉപയോഗിച്ചപ്പോള്‍ തന്നെ ഉപകരണങ്ങള്‍ പലതും കേട് വന്നുവെന്നാണ് മ്യാന്മാര് വ്യക്തമാക്കി.
ആറ് വിമാനങ്ങളാണ് നേപ്പാൾ ചൈനയില്‍ നിന്ന് വാങ്ങിയത്. വൈ12 ഇ, എം.എ.60 എന്നീ ചൈനീസ് വിമാനങ്ങള്‍ ആയിരുന്നു അവ. ആറെണ്ണവും ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാതെ വെറുതെ ഇട്ടിരിക്കുകയാണ്. ബംഗ്ലാദേശ് ആദ്യം വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ചൈനീസ് വിമാനങ്ങള്‍ ആയിരുന്നു ഇവ. കെനിയയുടെ കാര്യവും വ്യത്യസ്തമല്ല.
2016-ല്‍ ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് വിഎന്‍4 ആംഡ് പേഴ്സണല്‍ ക്യാരിയറുകളാണ് അവര്‍ വാങ്ങിയത്. പരീക്ഷണാര്‍ഥം ഉപയോഗിച്ച് നോക്കിയപ്പോള്‍ പോലും കവചിത വാഹനത്തിനുള്ളില്‍ ഇറിക്കാന്‍ കമ്പനി പ്രതിനിധികള്‍ തയ്യാറായില്ല എന്നാണ് പുറത്തുവരുന്ന വിവരം. സംഘര്‍ഷ മേഖലകളില്‍ ഇത് ഉപയോഗിച്ചതോടെ ഏതാനും കെനിയന്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു.
ചൈനയില്‍ നിന്ന് വാങ്ങിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനിടെ അള്‍ജീരിയയില്‍ നിരവധി അപകടങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ചൈനയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങിയ ജോര്‍ദാന്‍ അവ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. പാകിസ്ഥാന്റെ കര -നാവിക സേനകള്‍ അടുത്ത സുഹൃത്തായ ചൈനയില്‍ നിന്ന് നിരവധി പ്രതിരോധ ഉപകരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. അവയില്‍ പലതും ഇപ്പോള്‍ തകരാറിലായ നിലയിലാണ്. എഫ്22പി ഇടത്തരം യുദ്ധക്കപ്പലുകള്‍ പാക് നാവികസേന അടുത്തിടെ ചൈനയില്‍ നിന്ന് വാങ്ങിയിരുന്നു. നിരവധി തകരാറുകളാണ് ഇപ്പോള്‍ അതിനുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. പാക് കരസേന ചൈനയില്‍ നിന്ന് ഒന്‍പത് മൊബൈല്‍ മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങിയിരുന്നു. അവയില്‍ മൂന്നെണ്ണം ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്
Discussion about this post