ന്യൂഡൽഹി: ഗുജറാത്തിലെ റോ-പാക്സ് ഫെറി ടെർമിനൽ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ ഘോഘ-ഹാസിറ മേഖലകളെയാണ് ഫെറി സർവീസ് പരസ്പരം ബന്ധിപ്പിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തികമായ വികസനമാണ് റോ-പാക്സ് ടെർമിനലിലൂടെ മുന്നോട്ടു വെക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ടെർമിനൽ സേവനം ഉപയോഗിക്കുന്ന ജനങ്ങളോട് അദ്ദേഹം സംവദിക്കും. ഈ സേവനം വരുന്നതോടു കൂടി സൂറത്തും സൗരാഷ്ട്രയും തമ്മിലുള്ള 317 കിലോമീറ്റർ ദൂരം, 60 കിലോമീറ്ററായി കുറയുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു. ഓഫീസ് ബിൽഡിങ്, പാർക്കിംഗ് ഏരിയ, സബ്സ്റ്റേഷൻ, വാട്ടർ ടവർ എന്നീ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി 100 മീറ്റർ നീളത്തിലും 400 മീറ്റർ വീതിയിലും 25 കോടി രൂപ ചെലവഴിച്ചാണ് റോപസ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് ഡെക്കുകളായി തിരിച്ചിരിക്കുന്ന റോ-പാക്സിന്റെ ആദ്യ ഡക്കിൽ 30 ട്രക്കുകളെ വഹിക്കാനും രണ്ടാം ഡക്കിൽ 100 കാറുകളെ വഹിക്കാനുള്ള ശേഷിയുമുണ്ട്. മൂന്നാം ഡക്കിൽ കപ്പലിലെ 34 ജോലിക്കാരും ആരോഗ്യ പ്രവർത്തകരും യാത്രക്കാരുമാണ് യാത്ര ചെയ്യുന്നത്. ദിവസത്തിൽ മൂന്നു തവണയാണ് ഫെറി സർവീസ് നടത്തുന്നത്. ഈ സേവനം നിരവധി തൊഴിലവസരങ്ങളാണ് തദ്ദേശ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
കച്ചിലെയും സൗരാഷ്ട്രയിലെയും തീരദേശ മേഖലയിലെ ജനങ്ങളുടെ വ്യവസായങ്ങൾക്ക് നല്ല പിന്തുണയായിരിക്കും ഇതിലൂടെ ലഭിക്കുക.പോർബന്തർ, സോംനാഥ്, ദ്വാരക എന്നിവിടങ്ങളിലെ ഇക്കോ ടൂറിസത്തിനും തീർത്ഥയാത്രകൾക്കും ടൂറിസത്തിനും കൂടുതൽ പ്രശസ്തി ലഭിക്കും. ഗീർ വനത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും ഈ പദ്ധതി നടപ്പിലാകുന്നതോടെ വർദ്ധിക്കും
Discussion about this post