ഇസ്ലാമാബാദ് : പാക് വിമാനകമ്പനികളെ 188 രാജ്യങ്ങളിൽ വിലക്കിയേക്കും. പൈലറ്റ് ലൈസൻസിങ്ങിന്റെ പ്രശ്നവും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് നടപടി.
ലൈസൻസ് അഴിമതിയെ തുടർന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഇതിനോടകം തന്നെ, യു.കെയും യൂറോപ്യൻ യൂണിയനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തു വിട്ടത് പാകിസ്ഥാന്റെ വ്യോമയാന മന്ത്രി ഗുലാം സർവർ ഖാനാണ്. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ 141 പൈലറ്റുമാരടക്കം രാജ്യത്തെ 262 പൈലറ്റുമാർക്ക് മതിയായ യോഗ്യതകളില്ലെന്നും ഇവർ നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് ലൈസൻസ് സ്വന്തമാക്കിയതെന്നും ഗുലാം സർവർ ഖാൻ വെളിപ്പെടുത്തി.
അതേസമയം, പൈലറ്റിനുള്ള ലൈസൻസിങ് പ്രക്രിയയുമായി ബന്ധപ്പെട്ടും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി നവംബർ 3 ന് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോകത്തിലെ 188 രാജ്യങ്ങളിലേക്ക് പറക്കുന്നതിൽ നിന്നും പാക് വിമാന കമ്പനികളെയും പൈലറ്റുമാരെയും വിലക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് പാക് വ്യോമയാന രംഗത്തിന്റെ വൻ തകർച്ചയിലേക്കു നയിക്കുമെന്ന് പാകിസ്ഥാൻ എയർലൈൻസ് പൈലറ്റ് അസോസിയേഷന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.
Discussion about this post