ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) വെർച്ച്വൽ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ വിഷയം ഉച്ചകോടിയിൽ ഉന്നയിക്കാൻ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ശ്രമം നടന്നതിനു പിന്നാലെയാണ് പാകിസ്ഥാനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്.
ഉഭയകക്ഷി പ്രശ്നങ്ങൾ എസ്.സി.ഒയിൽ ഉന്നയിക്കാൻ ചില കോണുകളിൽ നിന്നുണ്ടാകുന്ന ശ്രമങ്ങൾ പൊതുധാരണകൾക്കും സംഘടനയുടെ ആദർശത്തിനുമെതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം പാകിസ്ഥാനെ വിമർശിച്ചത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് എന്നിവരുടെ സാന്നിധ്യത്തിലാണ്. സമാധാനത്തിലും സുരക്ഷയിലും വികസനത്തിലുമാണ് ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നതെന്നും ഭീകരവാദം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റേയും കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കെതിരെ ഇന്ത്യ എക്കാലത്തും ശബ്ദമുയർത്തിയിട്ടുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
“എസ്.സി.ഒ ചാർട്ടർ അനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ എക്കാലത്തും പ്രതിജ്ഞാബദ്ധമാണ്. ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ നിർമിക്കുന്ന രാജ്യമായ ഇന്ത്യ കോവിഡ് വാക്സിൻ നിർമാണത്തിലും വിതരണത്തിലും മാനവരാശിയെ സഹായിക്കാൻ മുന്നിലുണ്ടാകും”- അദ്ദേഹം വ്യക്തമാക്കി.
Discussion about this post