ഡൽഹി: റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അർണബിന്റെ ജാമ്യാപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാത്ത ബോംബെ ഹൈക്കോടതിയുടെ നടപടി തെറ്റായി പോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനം അർണബിന്റെ കാര്യത്തിൽ നടന്നതായി നിരീക്ഷിച്ച സുപ്രീം കോടതി, മഹാരാഷ്ട്ര സർക്കാരിന്റെ നടപടിയെ വിമർശിച്ചു.
റേറ്റിംഗ് വിവാദവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കവെയാണ് റിപ്പബ്ലിക് ടിവി മുൻ ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലും അർണബിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. അർണബിനൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേർക്കും കോടതി ജാമ്യം അനുവദിച്ചു.
അർണബ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളും സുപ്രീം കോടതി നടത്തി. ഒന്നിന് പിറകെ ഒന്നായി കേസുകൾ ഫയൽ ചെയ്യപ്പെടവെ ജാമ്യം നൽകേണ്ട ഹൈക്കോടതികൾ അത് ചെയ്യാതിരിക്കുമ്പോൾ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. വ്യത്യസ്ത ആശയങ്ങളുടെയും ഭിന്നാഭിപ്രായത്തിന്റെയും പേരിൽ വ്യക്തികളെ ലക്ഷ്യം വെക്കുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ ജനാധിപത്യം അസാധാരണമാം വിധം സവിശേഷമാണെന്നും, വ്യക്തികൾ ഇപ്രകാരം സർക്കാരുകളാൽ ഉന്നം വെക്കപ്പെടുന്നതിനെതിരെ ശക്തമായ സന്ദേശം നൽകാൻ പരമോന്നത നീതിപീഠം ആഗ്രഹിക്കുന്നുവെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു. അർണബിന്റെ കസ്റ്റഡി അനിവാര്യമാണോയെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആരാഞ്ഞ സുപ്രീം കോടതി, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഒരു കാരണവശാലും ഹനിക്കപ്പെടാൻ പാടില്ലെന്ന് ശക്തമായി ഓർമ്മിപ്പിച്ചു. അർണബിനെതിരെ നിലവിലുള്ളത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയാണെന്നും ചാനലുകളുടെ പ്രവർത്തനം പോലും സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതികാര നടപടിയാണ് മഹാരാഷ്ട്ര സർക്കാർ കൈക്കൊള്ളുന്നതെന്നും ജാമ്യാപേക്ഷയിൽ അർണബിന്റെ അഭിഭാഷകൻ ഹരീഷ് സാല്വെ ചൂണ്ടിക്കാട്ടി. നവംബർ നാലിനായിരുന്ന രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
Discussion about this post