പശ്ചിമബംഗാളിലെ ലഷ്കർ -ഇ-ത്വയ്ബ റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ഒരു ഭീകരനെ കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). 28 കാരനായ സയ്യദ് എം ഇദ്രിസിനെയാണ് കർണാടകയിലെ ഉത്തര കന്നടയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാളിലെ ബദൂരിയ പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നത് ഈ വർഷം മാർച്ചിലാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഭീകര സംഘടനയിലേക്ക് ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. പാകിസ്ഥാന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലഷ്കർ -ഇ-ത്വയ്ബയിലെ സയ്യദ് എം ഇദ്രിസിനെ പോലെയുള്ള ഭീകരർ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിച്ച് ഭീകര പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഉത്തര കന്നഡ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ കൊൽക്കത്തയിലെ എൻഐഎ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. കേസിനെ സംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരികയാണ്.
Discussion about this post