തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യ രംഗത്ത് അപ്രഖ്യാപിത ജാതിഭ്രഷ്ട് ഉണ്ടെന്ന വെളിപ്പെടുത്തലുമായി കലാകാരന്മാർ. ക്ഷേത്രത്തിനകത്ത് മേൽജാതിയിൽപെട്ടവർക്ക് മാത്രമെ അവസരമുള്ളുവെന്ന് ആരോപിച്ചാണ് വാദ്യകലാകാരന്മാർ രംഗത്തു വന്നിട്ടുള്ളത്.
ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. കഴിഞ്ഞ 40 വർഷമായി നിരവധി വേദികളിൽ കൊട്ടിയ കലാകാരനാണ് കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട്. ലിംക ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ, 301 കലാകാരന്മാരുടെ പ്രമാണിയായി മൂന്നരമണിക്കൂർ പ്രകടനം നടത്തി ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും പരിഗണനയിലെടുക്കാതെ ദളിത് വിഭാഗത്തിൽപ്പെട്ട തന്നെ പലപ്പോഴും ക്ഷേത്രത്തിൽ നിന്നും ജാതിയുടെ പേരിൽ അപമാനിച്ചു ഇറക്കി വിട്ടിട്ടുണ്ടെന്ന് കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട് വ്യക്തമാക്കി. ജാതിസമവാക്യങ്ങൾ നോക്കിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകയ്ക്കും കലാകാരന്മാരെ ക്ഷണിച്ചു കൊണ്ടുവരുന്നതെന്ന ഗുരുതര ആരോപണമാണ് വാദ്യകലാകാരന്മാർ ഉന്നയിച്ചിട്ടുള്ളത്.
വാദ്യകലാകാരന്മാരായ കലാമണ്ഡലം രാജൻ, ചൊവ്വല്ലൂർ സുനിൽ, ഇരിങ്ങപ്പുറം ബാബു ഉൾപ്പെടെയുള്ളവർ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്. പല തവണ ഇക്കാര്യം ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു.
Discussion about this post