ന്യൂഡൽഹി: ചൈനീസ് ഭരണകൂടത്തിന് ശക്തമായ താക്കീതു നൽകി ഇന്ത്യ.ദക്ഷിണ ചൈന കടലിൽ വിശ്വാസ്യത തകർക്കുന്ന നടപടികൾക്കു മുതിരരുതെന്നാണ് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
ചൈന നടത്തുന്ന അതിർത്തി ലംഘനങ്ങളും പ്രകോപനങ്ങളും ചൂണ്ടിക്കാട്ടിയ ജയശങ്കർ, ദക്ഷിണ ചൈന കടലിലെ സമീപനങ്ങൾ യു.എൻ സമുദ്ര നിയമ കൺവെൻഷൻ പ്രകാരമായിരിക്കണമെന്നും ഓർമിപ്പിച്ചു. ആസിയൻ രാഷ്ട്രങ്ങൾക്ക് ദക്ഷിണ ചൈന കടലിൽ അവകാശങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. അന്താരാഷ്ട്ര സഹകരണ നിയമങ്ങൾക്ക് വിധേയത്വമുണ്ടെങ്കിൽ, പല രാജ്യങ്ങളുടെയും രാഷ്ട്രീയ താല്പര്യങ്ങൾ ദക്ഷിണ ചൈന കടലിനോടുള്ള സമീപനത്തിൽ ഏകീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
തായ്‌വാൻ, ഫിലിപ്പൈൻസ് അടക്കം നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ ചൈന കടലിൽ, തികച്ചും പ്രകോപനപരമായ സമീപനമാണ് ചൈനയുടേത്. അന്താരാഷ്ട്ര സമുദ്രാതിർത്തി 12 നോട്ടിക്കൽ മൈൽ ദൂരമാണെന്ന അന്താരാഷ്ട്ര നിയമങ്ങളൊന്നും വകവയ്ക്കാതെ ചൈന നിരന്തരമായി അതിർത്തി ലംഘനങ്ങൾ നടത്തുന്നതിനെതിരേ നിരവധി രാഷ്ട്രങ്ങൾ രംഗത്തു വന്നിട്ടുണ്ട്.
Discussion about this post