ചെന്നൈ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നിർണ്ണായക രാഷ്ട്രീയ നീക്കവുമായി മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എം കെ അഴഗിരി. നിയമസഭാ തിരഞ്ഞെടുപ്പിൽ അഴഗിരി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന. നവംബർ 21ന് തമിഴ്നാട് സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തും.
കലൈഞ്ജർ ഡിഎംകെ(കെഡിഎംകെ) എന്ന പേരിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനാണ് അഴഗിരിയുടെ നീക്കം. അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ പ്രവർത്തകരെ സാക്ഷിയാക്കി പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്.
ഇളയ സഹോദരനും ഡിഎംകെ നേതാവുമായ സ്റ്റാലിനുമായുള്ള അഴഗിരിയുടെ വൈരാഗ്യം തമിഴ്നാട് രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിക്കുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്ത 2016ൽ ഡിഎംകെ വിട്ട് പുറത്ത് പോയ അഴഗിരി ചെന്നൈ നഗരത്തിലും ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിലും കർഷകർക്കിടയിലും സ്വാധീനമുള്ള നേതാവാണ്.
അതേസമയം ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അഴഗിരി നിഷേധിച്ചിട്ടുണ്ട്. എന്നാൽ അഴഗിരിയുടെ ചുവടുകൾ ബിജെപിയിലേക്ക് തന്നെയാണ് എന്ന് ദേശീയ മാധ്യമങ്ങൾ നിരീക്ഷിക്കുന്നു. നേരത്തെ സൂപ്പർതാരം രജനീകാന്തും ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post