കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂലിന്റെ പല നേതാക്കളും നിയമവിരുദ്ധ പണം സമ്പാദിച്ചിട്ടുണ്ടെന്നും അധികം വൈകാതെ അനധികൃത സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുക്കുമെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. മാത്രമല്ല, കുറ്റവാളികൾ അവരുടെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിൽ ഒരു പാർട്ടി പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധ പണം സമ്പാദിച്ച ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര അർധസൈനിക വിഭാഗങ്ങൾ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നതിനാൽ എല്ലാവർക്കും അവരവരുടെ വോട്ട് സ്വതന്ത്രമായി വിനിയോഗിക്കാൻ സാധിക്കുമെന്ന് അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി ദിലീപ് ഘോഷ് പറഞ്ഞു.
“കേന്ദ്രസർക്കാർ നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ ഉറപ്പു നൽകുന്നു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രസേന ഉറപ്പാക്കും. പോളിംഗ് ബൂത്തുകൾക്കു സമീപം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post