കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23, ദേശീയ അവധി ദിനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മാത്രമല്ല, നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മമതാ ബാനർജി സൂചിപ്പിച്ചിട്ടുണ്ട്.
2021 ജനുവരി 23 ന് നേതാജിയുടെ 125-ാ൦ ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു ആവശ്യവുമായി മമത ബാനർജി പ്രധാനമന്ത്രിയെ സമീപിച്ചിട്ടുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകവും എല്ലാ തലമുറയ്ക്കും പ്രചോദനവുമായിരുന്നു നേതാജിയെന്നും അദ്ദേഹം ബംഗാളിന്റെ മഹാനായ പുത്രനാണെന്നും മമത ബാനർജി പറഞ്ഞു. നേതാജി നൽകിയ പ്രചോദനമുൾക്കൊണ്ടാണ് ഇന്ത്യൻ സൈന്യത്തിലെ ആയിരക്കണക്കിന് ധീരരായ സൈനികർ മാതൃരാജ്യത്തിനായി ജീവത്യാഗം ചെയ്തതെന്ന് മമത കൂട്ടിച്ചേർത്തു.
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകൾ നൽകണമെന്ന് കത്തിലൂടെ മമത ബാനർജി അഭ്യർത്ഥിച്ചിട്ടുണ്ട്. അദേഹത്തിന്റെ തിരോധാനത്തിനു പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തി അതിന്റെ വിവരങ്ങൾ പബ്ലിക്ക് ഡൊമൈനിൽ ലഭ്യമാക്കണമെന്നാണ് മമതയുടെ ആവശ്യം.
Discussion about this post