ന്യൂഡൽഹി: മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ ജമാത്ത്-ഉദ്-ദവായുടെ തലവനുമായ ഹാഫീസ് സയീദിനു പാകിസ്ഥാൻ വി.ഐ.പി പരിഗണനയാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നാരോപിച്ച് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ഹാഫീസിനെ 10 വർഷത്തെ തടവിനു വിധിച്ചുവെന്ന് ഇന്നലെയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്.
എന്നാൽ, പാകിസ്ഥാന്റെ ഈ പ്രഖ്യാപനത്തിനു പിന്നാലെ ഹാഫീസിനെ അയാളുടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിൽ അനുയായികളോടൊപ്പം കണ്ടെത്തി. കശ്മീരി മാധ്യമ പ്രവർത്തകനായ ആദിത്യ രാജ്കൗളാണ് ഇത് ദൃശ്യമാകുന്ന വീഡിയോ പുറത്തു വിട്ടത്. ജയിലിലേക്ക് അയക്കുന്നതിന് പകരം ഹാഫീസിനെ പാക് സൈനികരുടെ അകമ്പടിയോടെ പാകിസ്ഥാൻ ആർമി സേഫ് ഹൗസിലേക്ക് എത്തിച്ചിരിക്കുകയാണെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാവുന്നത്.
ഐക്യരാഷ്ട്ര സംഘടന ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ഹാഫീസ് സയീദ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫീസ് സയീദ്. അന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 166 പേരാണ്. ഇതിനു ശേഷം, ഇയാൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആഗോളതലത്തിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Discussion about this post