ലക്നൗ: ഉത്തർപ്രദേശിലുണ്ടായ വ്യാജമദ്യ ദുരന്തത്തിലെ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി യോഗി സർക്കാർ. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനു പുറമേ വൻതുക പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും കുറ്റക്കാർക്കെതിരെ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
യു.പിയിലെ പ്രയാഗ്രാജിലും ഹാംപൂരിലുമുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. വ്യാജമദ്യം കഴിച്ച് വീട്ടിലെത്തിയവർ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. അധികൃതർ മദ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്നലെ പ്രയാഗ്രാജിലെ അമീലിയ ഗ്രാമത്തിലാണ് മദ്യ ദുരന്തമുണ്ടായത്.
സംഭവത്തിൽ മദ്യശാല നടത്തിയിരുന്ന ഭർത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011 മുതലുള്ള കണക്കെടുത്താൽ ഇന്നുവരെ യുപിയിൽ എട്ടു വിഷമദ്യ ദുരന്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 175 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
Discussion about this post