കാങ്കർ: ഛത്തീസ്ഗഢിലെ കാങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വകവരുത്തി. കൊല്ലപ്പെട്ട ഭീകരരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണ സാദ്ധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സശസ്ത്ര സീമാബൽ ജവാന്മാർ മേഖലയുടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
പരിശോധന നടത്തുകയായിരുന്ന സശസ്ത്ര സീമാ ബൽ ജവാന്മാർക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് എസ് എസ് ബി നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കാങ്കറിലെ റോഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ.
ഏറ്റുമുട്ടലിൽ ഒരു എസ് എസ് ബി ജവാന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തതായി ബസ്തർ ഐജി പി സുന്ദർ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post