ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരിൽ നിന്നും തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി പതിനൊന്നരയോടെയാണ് നിവാർ ചുഴലിക്കാറ്റ് കര തൊട്ടത്. രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. തീരം തൊടുമ്പോൾ മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുകയായിരുന്നു നിവാർ.
വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് കടപുഴകി വീണും വില്ലുപുരത്ത് വീട് തകർന്നു വീണുമാണ് രണ്ടുപേർ മരിച്ചത്. കടലൂരിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുച്ചേരിയിലും ചെന്നൈ നഗരത്തിലും ശക്തമായ കാറ്റും മഴയും തുടരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂറിനുള്ളിൽ നിവാർ തീവ്രത കുറഞ്ഞു കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
എന്നാൽ, തമിഴ്നാടിന്റെ വടക്കൻ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മുൻകരുതൽ ഭാഗമായി ലക്ഷക്കണക്കിന് ആളുകളെയാണ് തീരപ്രദേശത്തു നിന്നും സുരക്ഷാസേന മാറ്റി പാർപ്പിച്ചിരിക്കുന്നത്.
Discussion about this post