ചെന്നൈ: തമിഴ്നാട്ടിൽ ആഞ്ഞടിച്ച നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്നു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്.
101 വീടുകൾ നശിച്ചുവെന്നും 26 കന്നുകാലികൾ ചത്തുവെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളപ്പൊക്ക, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് 2.27,300 പേരെ മുൻകരുതലിന്റെ അടിസ്ഥാനത്തിൽ അധികൃതർ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മരയ്ക്കാണത്തിനും പുതുച്ചേരിയ്ക്കുമിടയിലാണ് നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
രണ്ടുപേർ ചെന്നൈയിലും ഒരാൾ നാഗപട്ടണത്തുമാണ് മരിച്ചത്. ചെന്നൈ റോയപ്പേട്ടിൽ മരം കടപുഴകി വീണ് അമ്പതുകാരനും കൊയമ്പേട്ടിൽ ഷോക്കേറ്റ് ബിഹാർ സ്വദേശിയായ 27കാരനുമാണ് മരിച്ചത്. നാഗപട്ടണത്തിൽ, കാറ്റിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ച് പതിനാറുകാരനും മരിച്ചിട്ടുണ്ട്










