തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിനെതിരേ പ്രതിപക്ഷം നല്‍കിയ അവകാശലംഘന നോട്ടീസിന് ധനമന്ത്രി തോമസ് ഐസക് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. സ്പീക്കര്‍ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തിയാണ് ധനമന്ത്രി അവകാശലംഘന പരാതിയില്‍ വിശദീകരണം നല്‍കിയത്. എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാവാന്‍ തയ്യാറാണെന്ന് സ്പീക്കറോട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്റെ വാദങ്ങളില്‍ ധനമന്ത്രി ഉറച്ചുനില്‍ക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കരട് റിപോര്‍ട്ട് ആണെന്നാണ് കരുതിയത്. അന്തിമറിപോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തില്‍ തന്നോട് അഭിപ്രായം ചോദിക്കുമെന്ന് കരുതി. എന്നാല്‍, അന്തിമ റിപോര്‍ട്ടാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. സ്പീക്കര്‍ നിര്‍ദേശിക്കുന്ന ഏത് ശിക്ഷയും നടപടിക്രമവും അംഗീകരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയത്. വി ഡി സതീശന്‍ എംഎല്‍എയാണ് പ്രതിപക്ഷത്തിന് വേണ്ടി അവകാശലംഘന പരാതി നല്‍കിയത്. അവകാശലംഘന നോട്ടീസില്‍ സ്പീക്കര്‍ ധനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് ധനമന്ത്രി നേരിട്ടെത്തി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയത്.
Discussion about this post