ലഖ്നൗ: ലൗ ജിഹാദ് നിരോധനത്തിന് ചരിത്ര നിയമം പാസാക്കിയതിന് പിന്നാലെ നിർണ്ണായകമായ പുതിയ തീരുമാനവുമായി ഉത്തർ പ്രദേശ് സർക്കാർ. മിശ്രവിവാഹങ്ങൾക്ക് നൽകി വരുന്ന സർക്കാർ ധനസഹായം നിർത്തലാക്കും. 44 വർഷം പഴക്കമുള്ള പദ്ധതിയാണ് യോഗി സർക്കാർ നിർത്തലാക്കാൻ ഒരുങ്ങുന്നത്.
1976 മുതൽ മിശ്രവിവാഹങ്ങൾക്ക് നിശ്ചിത തുക സംസ്ഥാന സർക്കാർ ധനസഹായമായി നൽകി വരുന്നുണ്ട്. ഉത്തർ പ്രദേശ് വിഭജിച്ച് രൂപവത്കരിച്ച ഉത്തരാഖണ്ഡ് ഈ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി സർക്കാരും സമാനമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഈ പദ്ധതിയുടെ ഭാഗമായി 11 പേർക്ക് അമ്പതിനായിരം രൂപ വീതം ലഭ്യമായിരുന്നു. നിലവിൽ നാല് അപേക്ഷകൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. നിയമം നിലവിൽ വരുന്നതോടെ ഇവയുടെ കാര്യത്തിൽ തീരുമാനമാകും.
നേരത്തെ ലൗ ജിഹാദ് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കാൻ യുപി സർക്കാർ ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ ആദ്യത്തെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
Discussion about this post