വാഷിംഗ്ടൺ: ചാന്ദ്ര ദൗത്യങ്ങൾക്കായി നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളിൽ ഇന്ത്യൻ വംശജനും. ഇന്ത്യയുടെ അഭിമാനമുയർത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത് ഹൈദരാബാദിൽ നിന്നുള്ള രാജാ ചാരിയാണ്.
2024-ൽ പുരുഷനെയും ആദ്യ വനിതയേയും ചന്ദ്രനിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ആർട്ടെമിസ് പ്രോഗ്രാമിൽ ഉൾപ്പെടുന്നത്. പദ്ധതിയുടെ ഭാഗമാവുന്ന 18 വ്യക്തികളുടെ പേരുകൾ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഐയോവയിലെ സെഡാർ ഫോൾസിൽ ജനിച്ചു വളർന്ന ചാരി യു.എസ് വ്യോമസേനയിലെ കേണലായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം അസ്ട്രോണട്ട് കോറിന്റെ ഭാഗമായത് 2017-ലാണ്. അസ്‌ട്രോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമുള്ള ചാരി, ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ളത് എയ്‌റോനോട്ടിക്സിലും അസ്‌ട്രോനോട്ടിക്സിലുമാണ്.
യു.എസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്‌കൂളിലും നാസയിലെത്തുന്നതിനു മുമ്പ് രാജാ ചാരി പഠിച്ചിരുന്നു. എഫ്-15 ഇ അപ്ഗ്രേഡ്, എഫ് -35 ഡെവലപ്പ്മെന്റ് എന്നീ പ്രോഗ്രാമുകളിലും പ്രവർത്തിച്ചിട്ടുള്ള രാജാ ചാരി, ഹൈദരാബാദിൽ നിന്നും യുഎസിലേക്ക് കുടിയേറിയ ശ്രീനിവാസ് വി. ചാരിയുടെ മകനാണ്.
Discussion about this post