കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ചൈനയിൽനിന്നും ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനം. ഉത്തർപ്രദേശിലെ നോയ്ഡയിലേക്കായിരിക്കും ഉൽപാദന യൂണിറ്റ് മാറ്റുക.
കമ്പനി ഉത്തർപ്രദേശിൽ 4,825 കോടി രൂപയുടെ നിക്ഷേപമായിരിക്കും നടത്തുകയെന്ന് യുപി സർക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. സാംസങ് കമ്പനി ഇന്ത്യയിലേക്കു മാറ്റുന്നത് മൊബൈൽ, മറ്റു സ്മാർട്ട് ഉൽപ്പന്നങ്ങളുടെ ഡിസ്പ്ലേ പ്രൊഡക്ഷൻ യൂണിറ്റാണ്. നോയിഡയിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിനു പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ആനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനം അറിയിച്ചത്. യുപിയിൽ വരാൻ പോകുന്നത് സാംസങ്ങിന്റെ ആദ്യ ഹൈ- ടെക്നിക് പദ്ധതിയായിരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. നോയിഡയിൽ വരാൻ പോകുന്ന സാംസങ് യൂണിറ്റ് വഴി 510 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നോയ്ഡയിലെ സാംസങ് പ്ലാന്റിൽ ഇതിനോടകം തന്നെ മൊബൈൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post