കൊച്ചി: വീട്ടുജോലിക്ക് നിന്ന സ്ത്രീ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദ് ഇതിന് മുമ്പ് ജുവനൈൽ കേസിൽ പ്രതിയായിരുന്നു. ഇയാൾ 14 വയസ്സുള്ള കുട്ടിയെ വീട്ടിൽ നിർത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിൽ നേരത്തെയും കേസുണ്ടായിരുന്നു.
അന്നും അഭിഭാഷകനായ പ്രതിയെ രക്ഷിക്കുന്ന സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രതിക്കെതിരെ ദുർബലമായ വകുപ്പുകളാണ് അന്നത്തെ ജുവനൈൽ കേസിൽ ചുമത്തിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞ് കേസ് ഒത്തുതീർക്കുകയായിരുന്നു.
ഡിസംബർ നാലാം തീയതിയായിരുന്നു ഇംതിയാസിന്റെ ഫ്ലാറ്റിൽ ജോലിക്ക് നിന്ന സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഇവർ മരിച്ചിരുന്നു.
ഇംതിയാസ് അഹമ്മദിന്റെ പക്കൽ നിന്നും ഇയാളുടെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്ന കുമാരി പതിനായിരം രൂപ അഡ്വാൻസായി വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടതായി ബന്ധുക്കൾ പറയുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇംതിയാസും ഭാര്യയും ഇത് നിഷേധിച്ചിരുന്നു.
Discussion about this post