ഈ ലോകത്തു നിന്നു പോയെങ്കിലും അഞ്ചു ജീവിതങ്ങളിലുടെ തുളസിയെന്ന വീട്ടമ്മ ഇനിയും ജീവിയ്ക്കും.
അമ്പലപ്പുഴ കോമന വൈറ്റ്ഹൗസില്‍ നരേന്ദ്രനാഥന്‍ പിള്ളയുടെ ഭാര്യ തുളസിയെ (64) ഞായറാഴ്ച രാവിലെ ആറിനു മണര്‍കാട് പള്ളിയില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് അമ്പലപ്പുഴ കരൂര്‍ ജംക്ഷനില്‍ കാറിടിച്ചു തെറിപ്പിച്ചത്. തലയ്ക്കു ഗുരുതര പരുക്കേറ്റ തുളസിയെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. സ്ഥിതി വഷളായതോടെ രാത്രി എറണാകുളം ലേക്ഷോര് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തിങ്കളാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ച തുളസിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭര്‍ത്താവും മക്കളും ബന്ധുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു.
കരളും വൃക്കകളും കണ്ണുമാണു ബന്ധുക്കള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.
‘കുറച്ചു പേരുടെ ജീവന് രക്ഷിക്കാന്‍ അവയവദാനം ഉപകരിക്കുമെങ്കില്‍ അതാണ് അവള്‍ക്കു വേണ്ടി ചെയ്യാന്‍ പറ്റുന്ന പുണ്യം. അവരിലൂടെ തുളസി ഇനിയും ജീവിക്കുമല്ലോ’. തുളസിയുടെ ഭര്‍ത്താവ് നരേന്ദ്രനാഥന്‍ പിള്ളയുടെ ഈ തീരുമാനമാണ് അവയവ ദാനത്തിലേക്കു നയിച്ചത്.
തുളസിയുടെ കരള്‍ ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കു നല്കി. ഒരു വൃക്ക അമൃത ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിക്കും വച്ചുപിടിപ്പിച്ചു. നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലേക്ഷോര് ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, ഡോ. കെ.പി. മഞ്ജുരാജ്, ഡോ. എസ്. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കി. അനസ്തീസിയ വിഭാഗം മേധാവി ഡോ. മോഹന്‍ എ. മാത്യു, ഡോ. ജയാ സൂസന് ജേക്കബ്, ഡോ. നീത ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയകള്‍ക്കു മേല്‍നോട്ടം വഹിച്ചു.
Discussion about this post