ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനോട് മാപ്പു പറഞ്ഞ് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മാപ്പ് വിവേക് ഡോവൽ അംഗീകരിച്ചതിനാൽ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടികൾ റോസ് അവന്യു കോടതി അവസാനിപ്പിച്ചു.
ജയറാം രമേശ് വിവേക് ഡോവലിനെതിരെ ആരോപണമുന്നയിച്ചത് 2019 ജനുവരിയിൽ കാരവൻ മാസികയിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ്.കള്ളപ്പണം വെളുപ്പിക്കാൻ വിവേക് ഡോവലിന് കമ്പനികളുടെ ഒരു ശൃംഖല തന്നെ ഉണ്ടെന്നും, ഇവ സ്ഥാപിക്കപ്പെട്ടത് നോട്ട് നിരോധനത്തിന്റെ സമയത്താണെന്നുമാണ് കാരവാൻ പ്രസിദ്ധീകരിച്ചത്. ഇതിനെ ആസ്പദമാക്കിയായിരുന്നു ജയറാം രമേശിന്റെ പരാമർശങ്ങൾ.
ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയായിരുന്നു വിമർശനം. ജയറാം രമേശ് തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിർപ്പ് തന്നോട് തീർക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവേക് ഡോവൽ പരാതി നൽകിയിരുന്നത്.
ജയറാം രമേശ് വരുത്തിയത് നികത്താൻ കഴിയാത്ത നഷ്ടമാണെന്നും വിവേക് ഡോവൽ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയമായതിനാൽ ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ സാധിച്ചിരുന്നില്ലെന്ന് ജയറാം രമേശ് മാപ്പപേക്ഷയിൽ പറയുന്നു. അതേസമയം, കാരവൻ മാസികയും ലേഖകനും മാപ്പപേക്ഷിക്കുകയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ മാസികക്കെതിരെയുള്ള മാനനഷ്ട കേസ് തുടരും.
Discussion about this post