കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിൽ സന്ദർശനം നടത്തുന്നു. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ ഈ സന്ദർശനം.
ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് കൊൽക്കത്തയിലെത്തിയ അമിത് ഷാ ഇന്ന് രാവിലെ രാമകൃഷ്ണാശ്രമം സന്ദർശിച്ചു. ശ്രീരാമകൃഷ്ണ പരമഹംസർ ശാരദാദേവി എന്നിവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പ്രാർത്ഥിച്ച ശേഷം മെഗാ റാലിയ്ക്ക് ഷാ തുടക്കം കുറിച്ചു.
ബിജെപിയുടെ തുറുപ്പുചീട്ടായ അമിത് ഷായുടെ വരവിനെ നെഞ്ചിടിപ്പോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. അതേ സമയം, അമിത് ഷായുടെ സന്ദർശനം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റി മറിക്കുമെന്ന് വിമതർ പ്രതീക്ഷിക്കുന്നു. പുതിയ സഖ്യങ്ങൾക്ക് തുടക്കമിടാനും നല്ല സാധ്യതയുണ്ട്.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിരവധി നേതാക്കളാണ് തൃണമൂൽ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോകുന്നത്. രണ്ടുദിവസമാണ് ഷാ ബംഗാളിൽ ചെലവഴിക്കുക. ഈ രണ്ട് ദിവസമാകും ബംഗാളിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ ഭാവി നിർണയിക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഷായ്ക്കു പുറകെ ആറ് കേന്ദ്രമന്ത്രിമാരും പശ്ചിമബംഗാൾ സന്ദർശിക്കാൻ ഇരിക്കുകയാണ്.
Discussion about this post