പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ പി.എം വാണിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് 20 ലക്ഷം വൈ-ഫൈ ഹോട്ട്സ്പോട്ടുകളാണെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അൻഷു പ്രകാശ്. 2021 അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അടുത്തിടെ ആരംഭിച്ച പിഎം വൈ-ഫൈ ആക്സസ് നെറ്റ്‌വർക്ക് ഇന്റർഫേസ് (പിഎം വാണി) സംരംഭത്തിൽ ചേരുന്നതിനുള്ള രജിസ്ട്രേഷനുകൾ ജനുവരി ആദ്യവാരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പൊതു ഇടങ്ങളിൽ വൈ-ഫൈ സർവ്വവ്യാപിയാക്കാനുള്ള നീക്കം പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തുള്ളത് 5,00,000 ഹോട്സ്പോട്ട് ആക്സസ് പോയിന്റുകളാണ്. സേവനം ലൈവായി കഴിഞ്ഞാൽ സെൻട്രൽ രജിസ്റ്ററി പോർട്ടലിൽ ഫോം പൂരിപ്പിച്ച് ആർക്കും പബ്ലിക് ഡാറ്റ ഓപ്പറേറ്റർ അഗ്രിഗേറ്ററായി (പിഡിഎഎ) രജിസ്റ്റർ ചെയ്യാൻ കഴിയും. ഫോം പൂരിപ്പിച്ച് 7 ദിവസത്തിനുള്ളിൽ പ്രതികരണമില്ലെങ്കിൽ രജിസ്ട്രേഷൻ അംഗീകരിച്ചതായി കണക്കാക്കപ്പെടുമെന്ന് പ്രകാശ് അറിയിച്ചിട്ടുണ്ട്.
ഈ പബ്ലിക് വൈ-ഫൈ നെറ്റുവർക്കുകൾ പ്രവർത്തിക്കുക പബ്ലിക് ഡാറ്റ ഓഫീസ്, പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റേഴ്‌സ്, അപ്ലിക്കേഷൻ ദാതാക്കൾ തുടങ്ങി നിരവധി പങ്കാളികൾ ഉൾപ്പെടുന്ന ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കും. പിഎം- വാണിയുടെ സേവനങ്ങൾ യാതൊരു നിരക്കും കൂടാതെ പൂർണമായും സൗജന്യമായിരിക്കുമെന്ന് വ്യക്തമാക്കി നേരത്തെ കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ് രംഗത്തു വന്നിരുന്നു.
Discussion about this post